ഹാട്രിക് തിളക്കത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി നിറഞ്ഞാടിയ മത്സരത്തിൽ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഗംഭീര വിജയം. അൾജീരിയക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ അസാധാരണ പ്രകടനമാണ് നിലവിലെ ജേതാക്കൾക്ക് തുണയായത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ആദ്യ ഗോളുമായി മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിലായിരുന്നു (60, 76 മിനിറ്റുകൾ) മെസ്സിയുടെ ബാക്കി രണ്ട് ഗോളുകളും പിറന്നത്.
ചരിത്ര റെക്കോർഡിലേക്ക് ലയണൽ മെസ്സി
ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിലെ വലിയൊരു റെക്കോർഡ് നേട്ടത്തിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ് മെസ്സി. ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് മെസ്സി ഇപ്പോൾ എത്തിനിൽക്കുന്നത്. ക്ലോസെയ്ക്കും മെസ്സിക്കും ഇപ്പോൾ 16 ഗോൾ വീതമായി.
ഈ പ്രകടനത്തോടെ 15 ഗോളുകൾ നേടിയിട്ടുള്ള ബ്രസീൽ താരം റൊണാൾഡോയെ മെസ്സി മറികടന്നു. 14 ഗോളുകളുമായി തൊട്ടുപിന്നിലുള്ള ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും മെസ്സിയും തമ്മിലുള്ള കടുത്ത ഗോൾ പോരാട്ടത്തിന് കൂടിയാകും ഈ ലോകകപ്പ് ഇനി സാക്ഷ്യം വഹിക്കുക.
നിക്കോ പാസ് കളത്തിലേക്ക്
മത്സരത്തിൽ 80 മിനിറ്റുവരെ അൾജീരിയൻ പ്രതിരോധത്തെ വിറപ്പിച്ച് മെസ്സി മൈതാനത്ത് നിറഞ്ഞുനിന്നു. ഗാലറിയെ ആവേശത്തിലാഴ്ത്തിയ പ്രകടനത്തിന് ശേഷം 80-ാം മിനിറ്റിൽ മെസ്സിക്ക് പകരം യുവതാരം നിക്കോ പാസ് കളത്തിലിറങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയ, ജോർദാൻ എന്നിവർക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ.

