തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളുടെ വിതരണത്തിൽ നിർണായക മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനം. പെൻഷൻ വിതരണ ചുമതലയിൽ നിന്ന് സഹകരണ ബാങ്കുകളെ പൂർണമായി ഒഴിവാക്കാനും ഇനി മുതൽ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം തുക കൈമാറാനും ധനവകുപ്പ് ഉത്തരവിറക്കി.
പുതിയ നിർദേശ പ്രകാരം, ഗുണഭോക്താക്കളുടെ വീട്ടിലെത്തി പെൻഷൻ നൽകുന്ന രീതി ഇനി മുതൽ കിടപ്പുരോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. മുൻപ് സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയായിരുന്നു പെൻഷൻ വീടുകളിൽ നേരിട്ടെത്തിച്ചിരുന്നത്.
പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ പുതിയ പരിഷ്കാരമെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

