ആലപ്പുഴ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണെന്ന് മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. പത്തു വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്നും തോൽവിക്ക് കാരണം എന്താണെന്ന് ഗൗരവമായി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയാണ് ഐസക്കിന്റെ ഈ തുറന്നുപറച്ചിൽ.
സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. സിപിഎം – ബിജെപി ഡീൽ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച കാര്യങ്ങൾ ജനങ്ങൾ വിശ്വസിക്കാൻ ഇടയായി.
നമ്മൾ വെറുതെ തിരുത്തിയാൽ മാത്രം പോരാ, പാർട്ടി നന്നായി എന്ന് ജനങ്ങൾക്ക് പൂർണ്ണമായും ബോധ്യപ്പെടണം. പാർട്ടിയെ ജനങ്ങൾ വെറുത്തിട്ടുമില്ല, എഴുതിത്തള്ളിയിട്ടുമില്ല. ജനങ്ങൾക്ക് മുന്നിൽ എപ്പോഴും വിനയത്തോടെ നിൽക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും ഐസക് ഓർമ്മിപ്പിച്ചു.
“ഇവിടെ വേറെ ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ എന്ന ധൈര്യത്തിലാണ് ഞാൻ കാര്യങ്ങൾ തുറന്നുപറയുന്നത്” എന്നും പ്രസംഗത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.

