സ്പോർട്സ് ഡെസ്ക്: ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലയണൽ മെസി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം ഈ ലോകകപ്പിൽ നടക്കുമോ? നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ ആരാധകരുടെ ഈ സ്വപ്ന മത്സരം നടക്കണമെങ്കിൽ അർജന്റീനയും പോർച്ചുഗലും കലാശപ്പോരിലേക്ക് (ഫൈനൽ) യോഗ്യത നേടേണ്ടതുണ്ട്.
ടൂർണമെന്റ് ക്രമീകരണങ്ങൾ അനുസരിച്ച് ഫൈനലിന് മുൻപായി ഇരു ടീമുകളും നേർക്കുനേർ വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് പോർച്ചുഗലിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പോർച്ചുഗൽ ‘റൗണ്ട് ഓഫ് 16’ (പ്രീ-ക്വാർട്ടർ) യോഗ്യത ഉറപ്പാക്കി.
അതേസമയം, തകർപ്പൻ ഫോമിലുള്ള അർജന്റീന തങ്ങളുടെ ഗ്രൂപ്പിൽ ചാമ്പ്യന്മാരായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുന്നത്. പ്രീ-ക്വാർട്ടറിൽ കേപ് വെർദെയാണ് (Cape Verde) അർജന്റീനയുടെ എതിരാളികൾ.
നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും വ്യത്യസ്ത ഭാഗങ്ങളിലായതിനാൽ (Brackets), തങ്ങളുടെ മുന്നിലുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഫൈനലിൽ ഒരു അർജന്റീന – പോർച്ചുഗൽ പോരാട്ടത്തിന് വേദിയൊരുങ്ങൂ. കരിയറിന്റെ സായംസന്ധ്യയിൽ നിൽക്കുന്ന ഇരു ഇതിഹാസങ്ങളും ലോകകപ്പ് വേദിയിൽ ഒരിക്കൽക്കൂടി നേർക്കുനേർ വരുമോ എന്ന ആകാംഷയിലാണ് ഇപ്പോൾ കായികലോകം.

