തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ മറ്റന്നാൾ (ബുധനാഴ്ച) സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ കടുത്ത വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ചാണ് സമരം.
കെഎസ്ആർടിസിയുടെ പുതിയ പദ്ധതി വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിത്യേനയുള്ള കളക്ഷൻ കുറഞ്ഞതോടെ ദിവസേനയുള്ള ഡീസൽ അടിക്കാനുള്ള തുക പോലും ടിക്കറ്റ് വരുമാനത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പ്രധാന പരാതി.
അതേസമയം സംസ്ഥാനവ്യാപക പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ പണിമുടക്ക് പൂർണ്ണമായിരുന്നു.

