കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നാലെ നിർമാണ കമ്പനിയായ കൊങ്കൺ റെയിൽ കോർപ്പറേഷനെതിരെ സംസ്ഥാന സർക്കാർ.
പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും (PWD) കൃത്യമായ നിർദേശം നൽകിയിട്ടും കരാറുകാർ അത് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കള്ളാടിയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി മാറ്റണമെന്ന് നിർദേശിച്ച അവലോകന യോഗത്തിന്റെ മിനുട്സ് രേഖകൾ പൊതുമരാമത്ത് വകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ഇത് സ്വാഭാവികമായ ഒരു പ്രകൃതി ദുരന്തമല്ലെന്നും, മറിച്ച് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ ഒരു ‘മനുഷ്യനിർമിത ദുരന്തം’ ആണെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
കള്ളാടിയിലെ നിർമാണ സ്ഥലത്ത് വൻ അപകടസാധ്യത നിലനിൽക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ നാലാം നിർദ്ദേശമായി ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

