തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റാനും യോഗ്യതയുള്ള മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിയമിക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന് പൂർണ്ണ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവർമ്മ.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ദേവസ്വം മന്ത്രി കെ. മുരളീധരന് കത്തയച്ചു. തന്ത്രിയെ മാറ്റുന്നതിനോ പുതിയ ആളുകളെ നിയമിക്കുന്നതിനോ യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
അധികാര ദുർവിനിയോഗം നടത്തിയാൽ തന്ത്രിമാരുടെ കാരാണ്മ സ്ഥാനം റദ്ദാക്കാൻ ദേവസ്വം ബോർഡിന് അവകാശമുണ്ട്. ആവശ്യമെങ്കിൽ ഒന്നിൽക്കൂടുതൽ തന്ത്രിമാരെ നിയമിക്കാനും ബോർഡിന് സാധിക്കും.
ശബരിമല ക്ഷേത്രത്തിൽ ദേവന്റെ പിതൃസ്ഥാനം തന്ത്രിക്കില്ലെന്നും കത്തിൽ രാജരാജവർമ്മ വ്യക്തമാക്കുന്നുണ്ട്. ബിംബത്തിന് കേടുപാടുകൾ സംഭവിച്ചാൽ ചൈതന്യം നഷ്ടപ്പെടില്ല. ശബരിമലയിൽ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്കൊരിക്കലും ദേവന്റെ പിതൃസ്ഥാനം ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പന്തളം കൊട്ടാരത്തിനാണെന്നും എന്നാൽ അതിന്റെ ട്രസ്റ്റി സ്ഥാനം മാത്രമാണ് സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും രാജരാജവർമ്മ കത്തിൽ ഓർമ്മിപ്പിക്കുന്നു.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുനൽകിയിട്ടില്ല. ക്ഷേത്രം ഒരുകാലത്തും സർക്കാർ ഏറ്റെടുക്കില്ലെന്ന് സെറ്റിൽമെന്റ് രജിസ്റ്ററിൽ വ്യക്തമാക്കുന്നുണ്ടെന്നും പന്തളം കൊട്ടാരം കുടുംബാംഗം അയച്ച കത്തിൽ പറയുന്നു.

