കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി.
ശ്രീനാരായണ ധർമ്മ പ്രബോധന ശരണരക്ഷാ സമിതി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.
വെള്ളാപ്പള്ളി നടേശനെതിരെ വിവിധ ക്രിമിനൽ കേസുകളുണ്ടെന്നും, മൈക്രോഫിനാൻസ് തട്ടിപ്പിൽ ഉൾപ്പെടെ പ്രതിയായ ഒരാൾക്ക് രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതി നൽകുന്നത് ശരിയല്ലെന്നുമായിരുന്നു ഹർജിയിലെ പ്രധാന വാദം.
ഇങ്ങനെയുള്ളവർക്ക് പുരസ്കാരം നൽകുന്നത് ഇത്തരം അവാർഡുകളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട് എന്ന കാരണത്താൽ മാത്രം പുരസ്കാരം റദ്ദാക്കാൻ പോലീസിനോടോ കോടതിക്കോ നിർദേശിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോടതിക്ക് ഇതിൽ നേരിട്ട് ഇടപെടാനാകില്ലെങ്കിലും, പുരസ്കാര ജേതാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ ബഹുമതി റദ്ദാക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്രസർക്കാരിനുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നിലവിലുള്ള തെളിവുകളുടെയും നിയമപരമായ വശങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിക്കൊണ്ടുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

