പിഎം ശ്രീ: സർക്കാരിന്റെയും യുഡിഎഫിന്റെയും വാദങ്ങൾ പൊളിയുന്നു

31 July 2026
പിഎം ശ്രീ: സർക്കാരിന്റെയും യുഡിഎഫിന്റെയും വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കേന്ദ്രഫണ്ട് തടഞ്ഞുവെക്കുമെന്ന സംസ്ഥാന സർക്കാരിന്റെയും യുഡിഎഫിന്റെയും വാദങ്ങൾക്ക് തിരിച്ചടി. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പിഎം ശ്രീയുടെ പ്രത്യേക ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്ന് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കിയതോടെ സർക്കാരിനെതിരെ രാഷ്‌ട്രീയ പ്രതിരോധം കടുപ്പിക്കുകയാണ് എൽഡിഎഫ്.

രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയാണ് വിഷയത്തിൽ വഴിത്തിരിവായത്. പദ്ധതിയിൽ നിന്ന് പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ അതിന്റേതായ ആനുകൂല്യങ്ങൾ മാത്രമാണ് നഷ്ടപ്പെടുക എന്ന് മന്ത്രി വ്യക്തമാക്കി. കേരളം കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും തുടർന്ന് നൽകേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ കൈമാറിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

പദ്ധതിയിൽ നിന്ന് പിന്മാറുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അതിനാൽ മുന്നോട്ടുപോകുമെന്നുമായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയുടെ വിശദീകരണം പുറത്തുവന്നതോടെ യുഡിഎഫിനെയും പ്രതിപക്ഷ നേതാവിനെയും കടുത്ത ഭാഷയിലാണ് എൽഡിഎഫ് വിമർശിക്കുന്നത്.

കേന്ദ്രം നൽകിയ മറുപടിയോടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കാപട്യമാണ് പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐഎം നേതാവ് ജോൺ ബ്രിട്ടാസ് എംപി ഡൽഹിയിൽ പറഞ്ഞു.