കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ഉത്തരവിലുണ്ട്. ഉത്തരവ് ഉടൻ നടപ്പിൽ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

