കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച് ഡി.ജി.പി ഉത്തരവിറക്കി. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. കണ്ണൂർ സിറ്റി എ.സി.പി ആസാദാണ് കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഈ വർഷം ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും കഴുത്തിന് പരിക്കേൽപ്പിച്ചെന്നും കാണിച്ച് മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, സംഭവത്തിൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മൊഴി നൽകാൻ തയ്യാറാകാതിരുന്ന വീണാ ജോർജ്, പിന്നീട് രണ്ടു മാസത്തിന് ശേഷം നൽകിയ മൊഴിയിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ കള്ളക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായത്.
തുടർന്ന്, കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എയും അറസ്റ്റിലായ കെ.എസ്.യു പ്രവർത്തകരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കേസിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ആഭ്യന്തര വകുപ്പ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

