കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിനെ (33) യാണ് വിശാഖപട്ടണത്തു നിന്ന് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്. ഒളിവിൽ കഴിയവേ പിതാവിനെ ഫോൺ വിളിച്ചതാണ് റോബിൻ കുടുങ്ങാൻ കാരണം.
തിരുവനന്തപുരം സ്വദേശിയായ ചന്ദ്രനെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് കൊലപ്പെടുത്തിയ കേസിലാണ് റോബിൻ പിടിയിലായത്. ജൂൺ 25ന് രാത്രി റെയിൽവേ സ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു സംഭവം.
മദ്യപിച്ചശേഷമുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിന് കാരണം. കുറേ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിച്ച് വന്ന റോബിനെ ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം അവിടെ കാണാനില്ലായിരുന്നു. ഇതോടെയാണ് പ്രതി റോബിനെന്ന് ടൗൺ പൊലീസ് ഉറപ്പിക്കുന്നത്.

