കോഴിക്കോട്: എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് (34) സ്വർണ്ണക്കടത്തിനായി ഒന്നിലധികം വിവാഹങ്ങൾ കഴിച്ചിരുന്നതായി റവന്യൂ ഇന്റലിജൻസ് (DRI) കണ്ടെത്തി.
കഴിഞ്ഞ ദിവസം ഫാറൂഖിന്റെ രണ്ടാം ഭാര്യയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 1.78 കിലോ സ്വർണ്ണവുമായി ഡി.ആർ.ഐ പിടികൂടിയിരുന്നു. സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഭർത്താവാണ് സ്വർണം തന്ന് അയച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫാറൂഖിനെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് റാസൽഖൈമയിൽ നിന്നും എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മക്കളുമായി കരിപ്പൂരിലെത്തിയ ഫാറൂഖിനെ ഡി.ആർ.ഐ സംഘം തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും ഫാറൂഖിന്റെ രഹസ്യഭാഗങ്ങളിലുമായി ഒളിപ്പിച്ച ഒരു കോടി രൂപയുടെ സ്വർണം പരിശോധനയിൽ കണ്ടെടുത്തു.
ഇരുവരും ചേർന്ന് ഇതുവരെ ഏകദേശം മൂന്ന് കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഡി.ആർ.ഐ നൽകുന്ന വിവരം. സംഭവത്തിൽ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലെ പ്രധാന കണ്ണികളെക്കുറിച്ചും ഡി.ആർ.ഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

