ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലയാളി യുവാക്കളുടെ അതിക്രമം. വാഹന പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബിഎംടിസി (BMTC) റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
ടാക്സി കാറിലെത്തിയ മലയാളി യുവാക്കൾ വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത റിട്ടയേർഡ് ബിഎംടിസി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
നാട്ടുകാർക്ക് കുത്തേറ്റ വയോധികൻ രക്തം വാർന്ന് വീണതോടെ, അദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കയ്യിൽ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവർ നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ ഒത്തുചേർന്ന് സാഹസികമായി കീഴടക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
അതേസമയം പിടിയിലായ യുവാക്കൾ കടുത്ത ലഹരിമരുന്നിന് അടിമകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ബാഗിൽ നിന്നും നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് പോലീസ് കണ്ടെടുത്തു. ഇത് സ്ഥിരീകരിക്കുന്നതിനായി രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നടുറോഡിൽ യുവാക്കൾ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

