ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ കേന്ദ്രസർക്കാർ ഗണ്യമായ കുറവ് വരുത്തി.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 200 രൂപയിലധികമാണ് കുറച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാനമായ ഡൽഹിയിൽ സിലിണ്ടറിന് 202 രൂപ കുറഞ്ഞ് 2,728 രൂപയായി. കൊൽക്കത്തയിൽ 209 രൂപ കുറഞ്ഞ് 2,872 രൂപയാണ് പുതിയ വില.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസവും 19 കിലോ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് തുടങ്ങിയ വ്യവസായ മേഖലകൾക്ക് വലിയ ആശ്വാസമാകും.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് എണ്ണക്കമ്പനികളുടെ ഈ പ്രഖ്യാപനം.

