ന്യൂഡൽഹി: പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. യുപിഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ നികുതിയോ ചാർജുകളോ ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ബിൽ ലോക്സഭ പാസാക്കിയിരുന്നു.
യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കൾ തുക നൽകേണ്ടി വരുമെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. യുപിഐ സംവിധാനം അവതരിപ്പിച്ചത് മുതൽ ഉപഭോക്താക്കൾക്ക് അത് സൗജന്യമായാണ് ലഭിക്കുന്നത്. തുടർന്നും യാതൊരുവിധ അധിക ചാർജുകളും നൽകേണ്ടതില്ലാതെ തന്നെ ആളുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിക്കാമെന്നും കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകി.

