തിരുവനന്തപുരം: സംസ്ഥാത്തെ സപ്ലൈകോ വിൽപ്പനശാലകളിൽ ഓണത്തോടനുബന്ധിച്ച് തിരക്ക് വർദ്ധിച്ചതോടെ വിറ്റുവരവിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കുകളാണിത്.
ഓഗസ്റ്റ് ഒന്ന് മുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസത്തെ ഓണക്കാല വിറ്റുവരവ് 385 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ 33 ദിവസത്തിനുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ ആകെ തുക മറികടക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
ഓണം ഫെയറുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്നായി 4 കോടി 65 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഇതിൽ തിരുവനന്തപുരത്തെ മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപയുടെ വിൽപ്പന നടന്നു.

