കോഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മുതൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും നാല് പേർ മരിച്ചു. മോൺ ജില്ലാ ആസ്ഥാനമായ മോൺ ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് പ്രകൃതിക്ഷോഭം കനത്ത നാശം വിതച്ചത്.
മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് മോൺ ഡെപ്യൂട്ടി കമ്മീഷണർ വെന്യീ കൊന്യാക് അറിയിച്ചു. നിലവിൽ കുട്ടികളടക്കം എട്ടുപേരെ കാണാതായതായാണ് വിവരം.
സംസ്ഥാന ദുരന്തനിവാരണ സേന (SDRF), അസം റൈഫിൾസ്, പോലീസ്, പ്രാദേശിക സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ കനത്ത വെള്ളപ്പാച്ചിലും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

