ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) ഉത്തർപ്രദേശ് സർക്കാർ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് മുതിർന്ന മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്. തിരുവനന്തപുരം സ്വദേശിയും ലഖ്നൗ റേഞ്ച് ഐ.ജിയുമായ എസ്. കിരൺ ആണ് പുതിയ എസ്.ഐ.ടി. തലവൻ.
അയോധ്യ ഡി.ഐ.ജി. സോമെൻ ബർമ, എസ്.എസ്.പി. ഗൗരവ് ഗ്രോവർ എന്നിവരാണ് മൂന്നംഗ അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.നേരത്തെ ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത് (ഐ.എ.എസ്.), സ്പെഷ്യൽ സെക്രട്ടറി (ധനകാര്യം) നീൽ രത്തൻ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

