മുംബൈ: റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരാൻ ഇന്ത്യ തയാറെടുക്കുന്നതായി സൂചന. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം ഉപരോധ തീരുവ (Tariff) ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ധാരണ.
ഒരു രാജ്യം എവിടെ നിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് മറ്റൊരു രാജ്യമല്ലെന്ന കർശന നിലപാടിലാണ് ഇന്ത്യ. അമേരിക്കൻ ഭയത്താൽ എണ്ണ വാങ്ങുന്നത് പെട്ടെന്ന് നിർത്തിയാൽ, ദശാബ്ദങ്ങളായി തുടരുന്ന ഇന്ത്യ-റഷ്യ വാണിജ്യ-നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാകും.
അമേരിക്കയുടെ നിബന്ധനകൾക്ക് ഇപ്പോൾ വഴങ്ങിയാൽ അത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്നും സർക്കാർ കരുതുന്നു.
റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനയ്ക്കും മേൽ 100% വരെ തീരുവ ചുമത്താൻ യു.എസ്. പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ അടുത്തിടെ അമേരിക്കൻ സെനറ്റ് പാസാക്കിയിരുന്നു.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കാനിരിക്കെ, ഇന്ത്യയെ സമ്മർദത്തിലാക്കി സ്വന്തം വ്യവസ്ഥകൾ അംഗീകരിപ്പിക്കാനുള്ള അമേരിക്കൻ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

