ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്. ഇതിന് വിരുദ്ധമായാണ് ചടങ്ങിൽ മുഴുവൻ വരികളും ആലപിക്കപ്പെട്ടത്.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇടപെട്ടിട്ടും വന്ദേമാതരം ആലാപനം പൂർണ്ണമായി തുടരുകയായിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് വളരെ വിപുലമായ രീതിയിലാണ് ഇത്തവണ സ്വാതന്ത്ര്യദിന ചടങ്ങുകൾ സംഘടിപ്പിച്ചത്.
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ നടത്തിപ്പ് ചുമതല കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദളിനായിരുന്നു. പുതിയ സേവാദൾ ദേശീയ അധ്യക്ഷൻ വി.ബി. ശ്രീനിവാസും ചടങ്ങിൽ ദേശീയ ഗാനാലാപന സമയത്ത് സന്നിഹിതനായിരുന്നു.

