ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

23 June 2026
ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഉത്തരമലബാറിലെ ആദ്യ ബർത്ത് സ്യൂട്ട് സംവിധാനം ഏഴാം വർഷത്തിലേക്ക്. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി മാതൃ-ശിശു പരിചരണ രംഗത്ത് നടപ്പാക്കിയ ഈ പദ്ധതി കൂടുതൽ വിപുലമാക്കുമെന്ന് ആസ്റ്റർ മിംസ് കണ്ണൂർ സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത് പറഞ്ഞു.

മെഡിക്കൽ രംഗത്തെ അത്യാധുനിക സജ്ജീകരണങ്ങളോടെ കൂടുതൽ ബർത്ത് സ്യൂട്ടുകൾ ഉടൻ യാഥാർത്ഥ്യമാകും. കൂടുതൽ ദമ്പതികൾക്ക് സുരക്ഷിതവും സ്നേഹനിർഭരവുമായ ആധുനിക പ്രസവാനുഭവം ലഭ്യമാക്കുകയാണ് ആശുപത്രി ലക്ഷ്യമിടുന്നത്.

ഏഴ് വർഷം മുമ്പ് ആദ്യമായി ആസ്റ്റർ മിംസാണ് ഈ ചികിത്സാരീതി മേഖലയിൽ അവതരിപ്പിച്ചത്. ആശുപത്രി അന്തരീക്ഷത്തിന് പകരം വീട്ടിലെ കിടപ്പുമുറിക്ക് സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രസവസമയത്ത് ഗർഭിണികൾക്ക് മാനസിക പിന്തുണയേകാൻ ഭർത്താവിന്റെയും പരിചാരകരുടെയും സാനിധ്യം ഇതിലൂടെ ഉറപ്പാക്കുന്നു.

പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള എപ്പിഡ്യൂറൽ അനൽജീസിയ ഉൾപ്പെടെയുള്ള മെഡിക്കൽ സാങ്കേതികവിദ്യകളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഒരേസമയം നിരീക്ഷിക്കാനുള്ള അത്യാധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും ഈ സ്യൂട്ടുകളിൽ സജ്ജമാണെന്ന് ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് വിഭാഗം ഡോ. ഭവ്യ എബി പറഞ്ഞു. മാനസികമായ പിന്തുണയും വീട്ടിലെ അന്തരീക്ഷവും പ്രസവ പ്രക്രിയ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രസവവേളയിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക വെല്ലുവിളികൾ ലഘൂകരിക്കാനും അവർക്ക് പരമാവധി പരിചരണം നൽകാനുമാണ് ആശുപത്രി ലക്ഷ്യമിടുന്നത്. പരമ്പരാഗത പ്രസവ രീതികളിൽ നിന്ന് മാറി ഗർഭിണികൾക്ക് കൂടുതൽ ആശ്വാസവും സുരക്ഷിതത്വവും നൽകുന്ന പുതിയ സമീപനങ്ങളാണ് ഇന്നത്തെ കാലത്ത് ആവശ്യമെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഹസൂരിയ സാദിഖ് ചൂണ്ടിക്കാട്ടി.

രോഗീ പരിചരണത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തുക എന്നതാണ് കണ്ണൂർ ആസ്റ്റർ മിംസ് ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തെ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി രോഗികൾക്ക് ഏറ്റവും സുരക്ഷിതവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ദൗത്യം.

കഴിഞ്ഞ ഏഴ് വർഷമായി ബർത്ത് സ്യൂട്ടുകൾക്ക് ഈ മേഖലയിൽ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയാണ് കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾക്ക് പ്രചോദനമായത്. വരും ദിവസങ്ങളിലും രോഗികളുടെ താല്പര്യങ്ങൾ മുൻനിർത്തിയുള്ള വലിയ പദ്ധതികൾക്ക് തുടക്കമിടും എന്നും ഡോ. സുപ്രിയ രഞ്ജിത്ത് കൂട്ടിച്ചേർത്തു.

ഡോ. സുപ്രിയ രഞ്ജിത്ത്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡയറക്ടർ ഡോ. ജുബൈരിയത്, മേധാവി ഡോ. ഹാസൂരിയ സാദിഖ്, ഡോ. ശ്രീദേവി ബിനു, ഡോ. ഭവ്യ എ.ബി,ഡോ. മീര, ഡോ. കൗഷിക്, ഡോ. കൃതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.