തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനായി നിർണായക തീരുമാനവുമായി സർക്കാർ.
അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം തീരുമാനിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി നൽകുകയും പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ നിലവിൽ വരും. അപകടകാരികളായ നായ്ക്കളെ വധിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഈ സമിതികളായിരിക്കും.
തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും.
രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ ഷെൽട്ടറുകളായി പരിഗണിക്കും. ഇത്തരത്തിലുള്ള കേന്ദ്രങ്ങൾക്ക് പ്രത്യേക ‘സ്‌മോൾ-ഷെൽട്ടർ’ ലൈസൻസ് നിർബന്ധമാക്കും. തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് വേഗത്തിൽ നടപ്പിലാക്കാൻ സർക്കാർ നടപടികൾ ശക്തമാക്കുന്നത്.

