തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് കണ്ടെത്തിയ പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് വ്യക്തമായി. പാസ്‌പോർട്ട് തന്റെ സഹോദരന്റേതാണെന്ന് ദാമോദര മേനോന്റെ സഹോദരൻ കരുണാകരൻ വെളിപ്പെടുത്തി.
40 വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ അവിടെ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലുള്ള ഇദ്ദേഹം നാട്ടിലെ കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും കഴിഞ്ഞ മാസവും വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
42 വർഷമായി പോലീസ് തിരയുന്ന സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ‘ജോൺ മേനോൻ’ എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും മലയാളി കൂട്ടായ്മകളിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. സംശയസ്പദമായ രീതിയിൽ ഇടപാടുകൾ നടത്തിയിരുന്ന ഇയാൾ,
താൻ മലേഷ്യയിലേക്ക് കുടിയേറിയ മലയാളിയാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. രണ്ടു വർഷം മുമ്പ് നിർമ്മാണ കരാറിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാളുടെ പങ്കാളിയായ പാകിസ്ഥാൻ സ്വദേശിക്കെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോർട്ട് ദാമോദര മേനോന്റേതാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്.

