കോങ്ങാട്: കോളേജിലേക്ക് പോകുംവഴി ബസിൽനിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോങ്ങാട് ‘കരുണ’യിൽ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ചല്ലിക്കലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. വൈകീട്ടോടെ മൃതദേഹം വസതിയിലെത്തിച്ചപ്പോൾ കണ്ണീരടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും തളർന്നുവീണു.
പഠനത്തിലും കലാകായിക രംഗങ്ങളിലും മുന്നിലായിരുന്ന പ്രിയപ്പെട്ട വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. നൃത്തത്തിൽ കഴിവുതെളിയിച്ച മിടുക്കിയായ കുട്ടിയായിരുന്നു ഗൗരിയെന്ന് മുൻ അധ്യാപികയായ ആർ. ബീനമോൾ കണ്ണീരോടെ അനുസ്മരിച്ചു.
ക്യാമ്പസിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിയാകുമായിരുന്ന വിദ്യാർഥിനിയെയാണ് നഷ്ടമായതെന്ന് യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ കുനൽ പറഞ്ഞു.
വർഷങ്ങളോളം സ്കൂൾ പി.ടി.എ. പ്രസിഡന്റായി പ്രവർത്തിച്ച ഗോപീകൃഷ്ണന്റെ മകളുടെ വേർപാടിൽ അനുശോചിക്കാൻ വൻജനപ്രവാഹമാണ് വീട്ടിലെത്തിയത്.
കോങ്ങാട് കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലെയും യുവക്ഷേത്ര കോളേജിലെയും നിരവധി അധ്യാപകരും വിദ്യാർഥികളും ഗൗരിക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിച്ചു.

