തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വെള്ളനാട് ചാങ്ങ സ്വദേശിനി വൈഷ്ണവിയാണ് സംഭവത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയത്.
ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഒരു വയസ്സുള്ള കുഞ്ഞിനായി വാങ്ങിയ അമൃതം പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാട്ടാക്കട ആമച്ചലിൽ പ്രവർത്തിക്കുന്ന ‘പ്രകൃതി ന്യൂട്രിമിക്സ്’ നിർമ്മിച്ച പാക്കറ്റാണിത്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പുലഭിച്ചതായി വൈഷ്ണവി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ പരിശോധനയും കർശന നടപടിയും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

